Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Thursday, September 10, 2015

വംശനാശം

സൂര്യ രശ്മികളാൽ പ്രശോഭിതയായി സമുദ്രം ശാന്തമായി ഒഴുകുന്നു...അവളെ കീറിമുറിച്ചൊഴുകുന്ന ഒറ്റ യാനപാത്രം പോലും ഇല്ലായിരുന്നു.തിരകൾ ചുംബിച്ചു മടങ്ങുന്ന തീരത്തായി  പച്ചപ്പിന്റെ   ശ്രിംഖല തുടങ്ങുകയായി. എങ്ങും പച്ചപ്പ് പരവതാനി വിരിച്ചിരിക്കുന്നു.കുന്നുകളും ,മലകളും തുരന്നുണ്ടാക്കിയ പാതകളൊക്കെയും മണ്‍മറഞ്ഞിരിക്കുന്നു.അവിടങ്ങളിൽ വൃക്ഷലതാദികൾ അധിനിവേശം സ്ഥാപിച്ചിട്ട് യുഗങ്ങൾ കഴിഞ്ഞിരിക്കും..
പുഴകളും അരുവികളും നേർത്തനൂല് പോലെ ഒഴുകുന്നത് കാണാമായിരുന്നു.പക്ഷിമ്രിഗാദികൾ ഭയലേശമന്യേ സർവ്വ സ്വാതന്ത്രത്തോടെ ഭൂമിയിലെങ്ങും വിഹരിക്കുന്നു.പൂപ്പൽ പിടിച്ച ഗോപുരങ്ങളും,കൊട്ടാരങ്ങളും,അംബരചുംബികളും സ്ഥാവരജംഗമങ്ങളായി കാണ്മായി.
ചോണു ജൂനിയർ അമ്മയുടെ ഒക്കത്ത് അള്ളിപ്പിടിച്ചിരുന്നു.അമ്മ ചോണി രാവിലെ തൊട്ട് മകനേയും പുറത്തിരുത്തി കയറാൻ തുടങ്ങിയതാണ്‌; നൂറോളം വർഷം പ്രായമുള്ള ഈ അമ്മൂമ്മവൃക്ഷത്തിലേക്ക് ...നേരം വൈകുന്നേരത്തോടടുക്കുന്നു!
മുകളിലെത്തുമ്പോഴേക്കും സൂര്യൻ അസ്തമിക്കാതിരുന്നാൽ മതിയായിരുന്നു ഒത്തിരി കാഴ്ച്ചകൾ കാണാനുണ്ടെന്ന് അമ്മ പറഞ്ഞതാണ്..അമ്മൂമ്മമരത്തിന്റെ വൽക്കലങ്ങളിൽ ഉള്ള കുഞ്ഞു പുഴുക്കളെ ഇടക്കിടെ കഴിച്ചതു കൊണ്ടാവും വലിയ ക്ഷീണമൊന്നും  അനുഭവപ്പെടാത്തത്.
"ഹാവൂ ദാ  എത്തിപ്പോയി ..! " അമ്മ ചോണി പറഞ്ഞു.
 അവൾ ചോണി ജൂനിയറിനെ വൃക്ഷത്തലപ്പത്തെ ഒരു കുഞ്ഞിലയിൽ കൊണ്ടിരുത്തി.ഇപ്പോൾ കുഞ്ഞൻ ചോണിക്ക് താഴത്തെ കാഴ്ച്ചകൾ ഭംഗിയായി കാണാം...!
മറ്റു വൃക്ഷങ്ങൾക്കിടയിൽ തലയുയർത്തി നില്ക്കുന്ന പൂപ്പൽ കൊട്ടാരങ്ങളെ ചൂണ്ടി കാണിച്ച് അമ്മച്ചോണി പറഞ്ഞു:
" ദാ .. അത് കണ്ടോ അത് പോലത്തെ വലുതും ചെറുതുമായ കെട്ടിടങ്ങളിലാ മനുഷ്യർ എന്ന വർഗം ജീവിച്ചിരുന്നത്.നമ്മൾ ഉറുമ്പുകൾക്ക് മഹാഭീഷണിയായിരുന്നു അവർ...
നമ്മുടെ എത്രയെത്ര തലമുറകൾ ഇവറ്റകളുടെ കാലിനടിയിൽ പെട്ട് ചതഞ്ഞരഞ്ഞിരിക്കുന്നു..! അവസരം കിട്ടുമ്പോഴൊക്കെ അവർ അറിഞ്ഞും അറിയാതെയും ജീവികളെ യാതോരു ദാക്ഷിണ്യവും കൂടാതെ ഞെരിച്ചു കൊന്നു കൊണ്ടേയിരുന്നു.ഈ ഭൂമിക്കു തന്നെ ശാപമായിരുന്ന വർഗം ..!
അവർ ഭൂമിയെ തുരന്ന് അവർക്കാവശ്യമുള്ളതെന്തും കവർന്നെടുത്തു ; അന്തരീക്ഷത്തെ മലീമസമാക്കുന്ന പുകപടലങ്ങൾ യഥേഷ്ടം പരത്തി.
അവരുടെ ലോകോത്തരമായ പരീക്ഷണങ്ങളുടെ ബാക്കിപത്രങ്ങളായി ഭൂമിക്കു ചുറ്റിലും കുറേ റോക്കറ്റുകൾ ഇന്നും ഗതികിട്ടാതെ അലയുന്നുണ്ടത്രേ ..! ഈ ഭൂമി അവരെ ശപിച്ചിട്ടുണ്ടാവും എനിക്കുറപ്പാണ്.." ചോണി ഒരു ദീർഘനിശ്വാസമെടുത്തു.
"  മനുഷ്യനോ.. ? അതെന്ത് ജീവിയാണ് അമ്മേ..?  അമ്മ കണ്ടിട്ടുണ്ടോ...? "
 "ഇല്ല മോനെ.. രണ്ടു കയ്യും,രണ്ട്  കാലും ഉള്ള നിവർന്നു  നടക്കാൻ കെൽപ്പുള്ള ഒരു    ജീവിയായിരുന്നെന്ന്  മുതുമുത്തശ്ശന്മാർ പറഞ്ഞു കേട്ടിട്ടുണ്ട്... "
"ആഹാ.. നമ്മളെ കുരങ്ങന്മാമനെ പോലെയോ..?
ഉം .... കാണാൻ അങ്ങിനെയാണെലും അവറ്റകൾ കുശാഗ്ര ബുദ്ധിയുള്ളവർ ആയിരുന്നു.."
തികഞ്ഞ പാണ്ഡിത്യവും കരകൌശല വിദ്യയും സായത്ത്വമാക്കിയവർ...! അവർ ഭൂമിയിൽ സ്വർഗ്ഗം പടുത്തുയർത്താമെന്ന്  വ്യമോഹിച്ചു . ഒരു പക്ഷേ ഒരു പരിധിവരെ അവരത് പ്രാവർത്തികമാക്കി താനും.. എന്നിട്ടും എന്നിട്ടും..... "  അമ്മച്ചോണി ഒരു ഗദ്ഗദത്തോടെ നിർത്തി .
" എന്നിട്ട് എന്നിട്ടെന്താണമ്മേ... അവർ കൂട്ടത്തോടെ മരിച്ചു പോയോ ?  അല്ലെങ്കിൽ വല്ല പ്രളയവും അവരെ ബാധിച്ചോ.. അതോ വല്ല പകർച്ചാവ്യാധിയും ?"
 ജൂനിയർ ചോണി ആവേശത്തോടെ ചോദിച്ചു.
അമ്മയുറുമ്പ് മകന്റെ തലയിൽ  തലോടികൊണ്ട് അവനരികിലേക്ക് മുഖം താഴ്ത്തി എന്നിട്ട് പറഞ്ഞു; " ഇല്ല മോനേ ...ഏതൊരു പകർച്ചവ്യധിയേയും പ്രതിരോധിക്കാനുള്ള മരുന്ന് അവരുടെ പക്കലുണ്ടായിരുന്നു .ഏത് പ്രകൃതിക്ഷോഭത്തേയും അതിജീവിക്കാനുള്ള കഴിവും അവർക്കുണ്ടായിരുന്നത്രേ! കാലമായ കാലത്തെല്ലാം മനുഷ്യവംശത്തിന്റെ കൊടിയ ശത്രു മനുഷ്യൻ തന്നെയായിരുന്നു.അവർ മതത്തിന്റെ പേരിൽ പരസ്പരം പോരാടി.യുദ്ധങ്ങൾ നശിപ്പിക്കുന്നത് തങ്ങളുടെ വംശത്തെ തന്നെയാണെന്ന് അവർ മനസ്സിലാക്കിയില്ല .ഓരോരുത്തർക്കും താന്താങ്ങളുടെ ജയം മാത്രമായിരുന്നു മുഖ്യം..! ".
"മതമോ ....?  അതെന്താണ് അമ്മേ...?  ഭക്ഷണമാണോ...? അതോ വായുവോ..? "
കുഞ്ഞൻ ചോണി ആകാംക്ഷാഭരിതനായി.
അമ്മച്ചോണി  അമർത്തി ചിരിച്ചു .. എന്നിട്ട് പരിഹാസധ്വനിയോടെ പറഞ്ഞു:
" മതം !!  അവറ്റകൾ ഉണ്ടായ കാലം മുതൽക്കേ കൂടെ കൊണ്ട് നടക്കുന്ന മിഥ്യാധാരണ ..! അവർ മതമെന്ന രണ്ട് അക്ഷരങ്ങളിലൂടെ ദൈവത്തെ  പകുത്തു വെച്ചു.ഓരോ കൂട്ടത്തിനും ഓരോ ദൈവം ഓരോ മതം , ഓരോ ജാതി... സ്വന്തം മതത്തേയും ,ദൈവത്തേയും  രക്ഷിക്കാനായിരുന്നു അവർ പരസ്പരം പോരടിച്ചിരുന്നത്.മനുഷ്യന്റെ ഏറ്റവും വലിയ പാകപ്പിഴ ഒരുമയില്ലായ്മ ആയിരുന്നു. നമ്മൾ ഉറുമ്പുകളുടെ ഒത്തൊരുമ കണ്ട് അവർ അതിശയം കൂറാറുണ്ടായിരുന്നത്രേ... എന്നിട്ടും അതിൽ നിന്നും പാഠം ഉൾക്കൊണ്ടില്ല!
എന്നാൽ അവരുടെ ദൈവങ്ങൾക്കൊന്നും അവരോട് ഇത്തിരി പോലും സ്നേഹം തോന്നിക്കാണില്ല ... അതാണല്ലോ ആ വംശം കുറ്റിയറ്റു പോയത്! അല്ലാ ദൈവത്തെ പറഞ്ഞിട്ടും കാര്യമില്ല  അവരുടെ ചെയ്തികൾ അത്തരത്തിലായിരുന്നുവല്ലോ ..... " ഒന്ന് നിർത്തി  അമ്മച്ചോണി വീണ്ടും തുടങ്ങി.മനുഷ്യരുടെ അതി ബുദ്ധിയായിരുന്നു ഒക്കെത്തിനും ഹേതുവായത് .. അവർ എല്ലാ പദ്ധതികളും മുൻകൂട്ടി ആസൂത്രണം ചെയ്യുമായിരുന്നു.ആരെങ്കിലും തങ്ങൾക്കെതിരേ മിസൈൽ അയച്ചാൽ അവർക്കെതിരേ തിരിച്ചും മിസൈൽ അയക്കാവുന്ന സജ്ജീകരണം ഒരോരുത്തരും ചെയ്തുവെച്ചിരുന്നു.അവറ്റകളുടെ ഒരുമയില്ലായ്മ നിമിത്തം പല പല രാജ്യങ്ങളിൽ ആയാണല്ലോ അവർ വസിച്ചിരുന്നത്."
മിസൈലിനെ പറ്റി കുഞ്ഞൻ ചോണിക്കു നന്നായി അറിയാമായിരുന്നു.അവൻ താമസിക്കുന്ന വീട് തന്നെ ഒരു പഴഞ്ചൻ മിസൈൽ പുറത്തായിരുന്നു.ഭൂമിയിൽ ഇന്ന് കാണുന്ന 'മനുഷ്യാഅവശിഷ്ടങ്ങളിൽ' പ്രധാനമായും അവയാണല്ലോ....
" നിയന്ത്രണാതീതമായ അവരുടെ ആക്രമണ പ്രത്യാക്രമണങ്ങൾ മനുഷ്യർ എന്ന ജീവികളുടെ വംശനാശത്തിന് തന്നെ  കാരണമായി തീരുകയായിരുന്നു.ഇന്നിപ്പോൾ ഈ ഭൂമി അതീവ സുന്ദരിയാണ്‌ ...അവളെ മലിനീകരിക്കാൻ,,,,വന്ധ്യംകരിക്കാൻ നീചരായ മനുഷ്യരാശിയില്ല ഇന്നീ ഭൂമി സ്വർഗമായിരിക്കുന്നു.അമ്മച്ചോണി പറഞ്ഞു നിർത്തിയപ്പോൾ പാകമായൊരു പഴത്തിന്റെ മുകളിൽ സ്വർണവർണമുള്ളോരില പുതപ്പണിഞ്ഞു കുഞ്ഞൻചോണി ഉറങ്ങാനൊരുങ്ങിയിരുന്നു.




Wednesday, June 1, 2011

വിഭ്രാന്തി.

അവരുടെ ആദ്യ രാത്രിയായിരുന്നു അന്ന്. പൂക്കളാല്‍ അലങ്കരിച്ച കിടപ്പ് മുറിയില്‍ അവളെയും കാത്തു അവനിരുന്നു.തെല്ലു നാണത്തോടെയാണെങ്കിലും  നിറഞ്ഞ ചിരിയോടെ അവള്‍ കടന്നു വന്നു..പേരിനു നടന്ന പെണ്ണുകാണല്‍ ചടങ്ങില്‍ ഏതാനും നിമിഷങ്ങള്‍ മാത്രം കണ്ട മുഖമാണ്..‍അവളവനെ
കണ്ണിമകളുയര്‍ത്തി നോക്കി,‍ സുന്ദരനാണ്.ആ  പുഞ്ചിരിയില്‍ കുസൃതിത്തരം ‍ മുഴുവന്‍ നിഴലിക്കുന്നുണ്ട്.ഈ മനസ്സ് കൂടി സുന്ദരമായാല്‍ താനാണ് ഏറ്റവും ഭാഗ്യവതിയായ പെണ്ണ്.


''എന്താ അവിടെ നിന്ന് കളഞ്ഞത്..? ഇവിടെ  വന്നിരിക്കൂ..'' ‍ കട്ടിലില്‍ ചെന്നിരിക്കാന്‍ ക്ഷണിച്ചു കൊണ്ട് മൗനത്തെ ഭഞ്ജിച്ചതും അവന്‍ തന്നെയായിരുന്നു. നിനവുകളില്‍ നിന്നുണര്‍ന്നു അവനരികില്‍ ചെന്നിരുന്നു.
അറേഞ്ച്ഡ് മാരേജ് ആയത് കൊണ്ട് അടുത്തറിയാന്‍ അധിക സമയമൊന്നും ലഭിച്ചിരുന്നില്ല.ചുരുങ്ങിയ ഫോണ്‍ കോളുകളില്‍ ഒതുങ്ങിയ പരിചയം.അന്നത്തെ രാത്രി പരസ്പരം പരിചയപ്പെടുത്താനായി അവര്‍ മാറ്റിവെച്ചു.നേരം പുലരുവോളം അവരുടെ സല്ലാപം നീണ്ടു.സങ്കല്പത്തിലെ പങ്കാളിയെ തന്നെയാണ് ലഭിച്ചിരിക്കുന്നതെന്ന ചാരിതാർ ഥ്യത്തോടെ ഒടുവിലെപ്പോഴോ അവരുറങ്ങി.


പിറ്റേന്നത്തെ പ്രഭാതത്തിനു അത് വരെയില്ലാത്ത നിറം മാറ്റം.സൂര്യ കിരണങ്ങള്ക്ക് ‍ പതിവിലേറെ തിളക്കം.. കിളികള്‍ കളകളാരവം പൊഴിക്കുന്നതും,പൂക്കള്‍ ചിരിതൂകുന്നതും തന്നോട് മാത്രമല്ലേ..അവളേതോ മനോഹര സ്വപ്നത്തിലാണെന്നു തോന്നി‌..ലോകം ഒന്നടങ്കം മാറിയോ..?
എല്ലാവരും ഹൃദയം തുറന്നു ചിരിക്കുന്നു..ഏവര്‍ക്കും പ്രിയങ്കരിയാകുന്നു താന്‍....കുട്ടികള്‍ ‍ പുതു പെണ്ണിനോടൊപ്പം നടക്കുമ്പോള്‍ ഒരു പറ്റം പൂമ്പാറ്റകള്‍  അനുധാവനം ചെയ്യുന്ന പോലെ..എങ്ങും വസന്തം..


പകലുകള്‍ക്ക്‌ നീളമേറുന്നോ..താനും,തന്റെ പ്രിയതമനും മാത്രമാവുന്ന രാവുകളെ അവളേറെ ഇഷ്ട്ടപ്പെടാന്‍ തുടങ്ങി..
സന്ധ്യകള്‍ കുങ്കുമ ചായം പൂശിയത് അവളുടെ നെറ്റിത്തടത്തിലായിരുന്നു. രാവിൾ ചീവീടുകളുടെ  മൂളലുകള്‍ അവളുടെ ‍ നാണത്തിൽ  മുങ്ങിപോയി.നിലാവ് ദൂരെപോയ് ഒളിച്ചു. നക്ഷത്രങ്ങളാവട്ടെ കണ്‍ തുറന്നതേ ഇല്ല..അവയ്ക്ക് അവളെക്കാള്‍ നാണമായിരുന്നോ എന്തോ.. അവനും,അവളും രചിച്ച പ്രേമകാവ്യം കേട്ടു പ്രകൃതി മാത്രം  അടക്കി ചിരിച്ചു.

ദിന രാത്രങ്ങള്‍ കൊഴിഞ്ഞു പോയത് എത്ര പെട്ടെന്നാണ്...! അവനു ജോലി സ്ഥലത്തേക്ക് തിരിച്ചു പോകേണ്ട
സമയമായി. കടലുകള്‍ താണ്ടി മരുഭൂവിലേക്ക്..
യാത്രയയപ്പിന്റെ ദിനം
കണ്ണീര്‍ തീര്‍ത്ത പ്രത്യാഘാതങ്ങളാല്‍ അവളുടെ കവിള്‍ത്തടങ്ങള്‍ അരുണാഭമായി.വിറയ്ക്കുന്ന അധരങ്ങളില്‍ സങ്കടം കടിച്ചമര്‍ത്തി, വിമാനതാവളം വരെ അവനോടൊപ്പം അവളിരുന്നു. അവന്റെ കരവലയത്തിന്റെ  സുരക്ഷിതത്വം  അകന്നു പോകുന്നതിന്റെ വിഹ്വലതയോടെ...
വിടപറയലിന്റെ അവസാന നിമിഷവും വന്നു ചേര്‍ന്നു.അവളുടെ കരങ്ങളില്‍ ചൂടുള്ള സ്പര്‍ശം..കൈകളില്‍ ‍ ബലമായി അമര്‍ത്തിയതിനു  ശേഷം അവന്‍ കരങ്ങള്‍ പിന്‍വലിച്ചു.അവന്റെ കണ്ണുകള്‍ കരയാതെ കരയുന്നത് അവളറിഞ്ഞു.

വീട്ടിലേക്കു തിരികെയുള്ള യാത്രയില്‍ കണ്ണുകള്‍ക്ക്‌ മുന്നില്‍ അന്ധകാരം മാത്രമായിരുന്നു.പുറത്ത് മഴ ഇരമ്പി പെയ്യുന്നുണ്ടായിരുന്നു..അവളുടെ അകത്തും..
മഴയോട് പൊരുതി  വണ്ടി മുന്നോട്ടു കുതിക്കുമ്പോള്‍ ആശ്രയത്തിനെന്നോണം  നാത്തൂന്റെ കൈകളില്‍ അവള്‍ പിടിമുറുക്കി.

ആഴ്ചകള്‍ രണ്ടു കഴിഞ്ഞു അവളപ്പോഴും ഏതോ ലോകത്തെന്ന പോലെ... കുളിയും,നനയും,ഉറക്കവും,ഭക്ഷണവും ഒക്കെ വഴിപാടിനെന്ന പോലെ..ആരോടും മിണ്ടാട്ടമില്ല. അവന്റെ ഫോണ്‍ കോളുകള്‍ക്ക് മുന്നില്‍ മാത്രം അഴിയുന്ന വാചാലത..

രാവുകളില്‍ നിദ്ര അവളോട്‌ പിണങ്ങിയകന്നു.ഗൌളികള്‍ ചിലയ്ക്കുന്നതും,ഘടികാരത്തിലെ ടിക്ക് ടിക്ക് ശബ്ദവും കേട്ടു കേട്ടു തല പെരുക്കുന്നത് പോലെ..ഒരു തീവണ്ടി  കൂവികൊണ്ട്‌ പോയതിന്റെ അലയൊലികള്‍ ചെവിയില്‍ തങ്ങി നില്‍ക്കുന്നത് പോലെ..

 പകലുകളില്‍ ഉറക്കം തൂങ്ങിയ കണ്പോളകള്‍,കണ്തടങ്ങളിലെ കറുപ്പിനെ വിളിച്ചോതി കൊണ്ടിരുന്നു.
അടുപ്പിലെരിയുന്ന വിറകു കൊള്ളികള്‍ അടുപ്പ് വിട്ടു തറയിലേക്കു പതിച്ചപ്പോഴും വിദൂരതയില്‍ കണ്ണ് നട്ടു അവള്‍ നിന്നു.
അവളുടെ മട്ടും,ഭാവവും കണ്ടു അമ്മായിഅമ്മ നെടുവീര്‍പ്പിട്ടു.നാത്തൂന്മാര്‍ പിറുപിറുത്തു.

തന്റെ പ്രിയതമന്‍ ഈ കണ്‍ വെട്ടത്ത് എവിടെയോ ഒളിച്ചിരിക്കുന്നുണ്ട്.അടച്ചിരിക്കുന്ന കുളിമുറിയുടെ വാതില്‍ക്കല്‍ അവള്‍ തട്ടിവിളിച്ചു..കട്ടിലിനടിയില്‍ , മുറ്റത്തെ വാഴത്തോപ്പില്‍ ഒക്കെ അവള്‍ തിരഞ്ഞു നടന്നു.ശങ്കയൂറുന്ന കുറെ കണ്ണുകള്‍ തന്നെ പിന്തുടരുന്നത് ശ്രദ്ധിക്കാതെ...