Monday, March 23, 2015

ഹജ്ജിന്റെ രാവിൽ ഞാൻ കഅബം കിനാവ്‌ കണ്ട് .......

സ്കൂളിലേക്കുള്ള വഴിമദ്ധ്യേ ആയിരുന്നു ആ വല്യ പുളിമരം  നിന്നിരുന്നത്.വലുതെന്നു പറഞ്ഞാൽ ആകാശം മുട്ടെ വലുത്.അതിന്റെ ഉടൽ കുട്ടികൾ  കൈകോർത്ത് വട്ടം ചുറ്റിയാലും ഒതുങ്ങാത്ത ചുറ്റളവിലായിരുന്നു. വേരുകളാവട്ടെ സമീപ പ്രദേശങ്ങളിലേക്ക് അധിനിവേശം  നടത്തിയിരുന്നു.തലയുയർത്തി നോക്കി  മാത്രമേ  ആ മരത്തിന്റെ ശിഖരങ്ങളെയും , കുഞ്ഞിലകളെയും  കാണാൻ പറ്റു ..., അതിനും മുകളിലായി വിതാനിച്ചു കിടക്കുന്ന ആകാശം അവിടവിടെ വെള്ളി പൊട്ടുകൾ മാത്രമായി കാണായി. തലകീഴായി  തൂങ്ങി കിടക്കുന്ന പുളികൾ വശ്യമനോഹരമായി ഞങ്ങളെ നോക്കി പുഞ്ചിരിച്ചു.ഞങ്ങളാകട്ടെ  വായിലൂറുന്ന രസത്തെ ഒളിക്കാൻ പാടുപെട്ടു. .ചിലപ്പോഴൊക്കെ ഉച്ചവിശപ്പിൽ കാളുന്ന വയറുകളെ കണ്ടെന്നോണം അത് നീണ്ട മൂത്ത മധുരപുളികൾ സമ്മാനമായി നല്കുകയും ചെയ്തു.ഒരു ഗൂഡസ്മിതത്തോടെ എന്നും പുളിമരം ഞങ്ങളുടെ യാത്ര നോക്കി കണ്ടു.


വീട്ടില് നിന്നും സ്കൂളിലേക്ക് കാൽ നാഴിക ദൂരമുണ്ട്.അതും തത്രപ്പെട്ടു നടന്നാൽ...രാവിലെ 'പള്ളി ' വിട്ടു കഴിഞ്ഞാൽ വീട്ടിലെത്തി പ്രാതലും കഴിച്ചു ഒരോട്ടമാണ്...പുസ്തകക്കെട്ടുമായി...  സ്ഥലത്തെ തൊഴിലില്ലാ ചെറുപ്പക്കാർ സൊറ പറഞ്ഞിരിക്കുന്ന കപ്പാലം  കഴിഞ്ഞു , ചെവി  തുളയ്ക്കുന്ന  
ശബ്ദവും,മിന്നല്പ്പിണർ ചിത്രവും  രചിയ്ക്കുന്ന ഇരുമ്പ് പണി കേന്ദ്രവും  കഴ്ഞ്ഞു  റോഡിൽ നിന്നും മാറിയുള്ള വളവു തിരിഞ്ഞാൽ നിഴലുകൾ നൃത്തം വെയ്ക്കുന്ന; ഇരുളുകൾ നിശ്ശബ്ദ സംഗീതം വര്ഷിക്കുന്ന ആ പുളിമരത്തിന്റെ വിശാലമായ തണൽ നല്കുന്ന തണുപ്പിൽ ഓട്ടം നടത്തത്തിനു വഴി മാറും...
ഇന്നത്തെ പോലെ മതിലുകളുടെ കെട്ടുപാടില്ലാതെ ഓരോ വീട്ടിന്റെ മുറ്റവും കടന്നു വഴികളായ വഴികളിലെ വീട്ടുകാരോടൊക്കെ ചിരിച്ചു കൊണ്ട് നടക്കുമ്പോൾ വഴിയൊന്നിൽ ദീപയുടെ തലവെട്ടം കാണും..അപ്പോൾ കൂട്ടുകാരിയെ കണ്ടതിന്റെ സന്തോഷം വീണ്ടും നടത്തം  ഓട്ടത്തിന് വഴിമാറും.പിന്നെ ഇത്തിരി കിന്നാരങ്ങളുമായി വിദ്യാലയത്തിലേക്ക്‌...


ദീപയെ കാണാത്ത ദിവസങ്ങളിൽ മോഹൻ ദാസ്  മാഷിന്റെ ചൂരൽ കഷായത്തിന്റെ കയ്പ്പ് ...
താമസിച്ചു ചെല്ലുന്ന കുട്ടികളെ കാത്ത് സ്കൂൾ വരാന്തയിൽ സാറും,സാറിന്റെ ചൂരലും അക്ഷമയോടെ ഉലാത്തുന്നുണ്ടാവും... സാർ സ്കൂളിലെ സൂപർ വൈസറായിരുന്നു.. അനന്തപുരിക്കാരനായ സാറിനു ഞങ്ങളുടെ ഗ്രാമത്തോട് പുച്ഛമായിരുന്നു. ഏതെങ്കിലും അദ്ധ്യാപകർ ഒഴിവിലാകുമ്പോൾ ആ  പിര്യഡുകളിൽ മാത്രമായിരുന്നു സാർ ഞങ്ങളുടെ ക്ളാസ്സിൽ വന്നിരുന്നത്. "നിങ്ങളുടെ  നാട്ടിൽ  കൊള്ളാവുന്ന വിദ്യാസമ്പന്നർ ഉണ്ടായിരുന്നെങ്കിൽ എന്നെ പോലുള്ളവർ ഇങ്ങോട്ടേക്കു വരുമായിരുന്നോ" എന്ന് ചോദിക്കും. (എട്ടാം ക്ലാസ്സിൽ അന്തോം കുന്തോം ഇല്ലാതെ ഇതു കേട്ട് ഇരുന്ന ഞാൻ അന്തം വിട്ടത് പത്താംക്ളാസിലായപ്പോഴേക്കും മോഹൻ ദാസ്  സർ  ഞങ്ങടെ നാട്ടിൽ സ്കൂളിനടുത്ത് കല്യാണം കഴിച്ചതറിഞ്ഞപ്പോൾ ആയിരുന്നു.)
എങ്ങനെയായാലും അദ്ദേഹത്തെ ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല കാരണം ' അദ്ദേഹം' തന്നെ! അദ്ദേഹം എന്നെഴുതുമ്പോൾ 'ദ്ധ ' എന്നല്ല 'ദ്ദ ' എന്നാണെഴുതേണ്ടത് എന്ന് ഒരു പരീക്ഷാവേളയിൽ പറഞ്ഞു തന്നത് ഈ അദ്ധ്യാപകൻ ആയിരുന്നു.ഹൈസ്കൂൾ ജീീവിതമാണ് എനിക്കേറ്റവും ഇഷ്ട്ടമുള്ള പഠന കാലഘട്ടം . നിഷ്കളങ്കത മായാത്ത ഒരു കാലമാണത്.
എല്ലാ സ്നേഹബന്ധങ്ങൾക്കും പരിശുദ്ധതയുള്ള കാലം.

അങ്ങിനെയിരിക്കെ യുവജനോത്സവം വന്നു. പ്രിയ സ്നേഹിത സുമയ്യയുടെ നിര്ബന്ധത്തിനു വഴങ്ങി 'മാപ്പിള പാട്ട്' മത്സരത്തിന്  പങ്കെടുക്കാൻ ഞാൻ തീരുമാനിച്ചു.അവൾക്കു പങ്കെടുക്കാൻ കൂട്ടിനൊരാൾ വേണമത്രേ....ഒരു ധൈര്യത്തിന്...
അങ്ങനെ എന്റെ ഉമ്മ ഞങ്ങള്ക്ക് വേണ്ടി രണ്ടു പാട്ടുകൾ എഴുതി തന്നു.അവൾക്കു'പരംവിധിച്ചുമ്മാ വീട്ടില് ' എന്ന് തുടങ്ങുന്ന ഗാനവും, എനിക്ക് ' ഹജ്ജിന്റെ രാവിൽ ഞാൻ കഅബം കിനാവ്‌ കണ്ടു ' എന്ന ഗാനവും...
അക്കാലത്ത് സ്കൂളിൽ എല്ലാവര്ഷവും മാപ്പിളപ്പാട്ടിന് ഒന്നാം സ്ഥാനം ആബിദിനാണ് .(ഇപ്പോഴത്തെ അബിദ് കണ്ണൂർ ).അവൻ എന്റെ ബന്ധു  കൂടിയാണ് .അവന്റെ മുൻപിൽ ഒരല്പം ആളാവണമെന്ന അഹങ്കാരം മനസ്സില് ഉണ്ടായോ എന്തോ.....സ്റ്റെജിനു പിറകിലായി സുമയ്യയും ഞാനും അവസാന വട്ട പരിശീലനത്തിൽ...പെട്ടെന്ന് സുമയ്യ പറഞ്ഞു: "എനിക്ക് പേടിയാവുന്നു ഞാനില്ല," നിമിനേരം കൊണ്ട് അവൾ സദസ്സിലേക്ക് ഓടി.

മല്ലനും,മാതേവനും കഥ എനിക്കോര്മ്മ വന്നു.ആപത്തിൽ സ്വന്തം ചങ്ങാതിയെ തനിച്ചാക്കി രക്ഷപ്പെട്ട മല്ലനെ പോലെ ദുഷ്ട്ടയായ എന്റെ സ്നേഹിതയോട് ശക്തിയായ ദേഷ്യം തോന്നി.ഒരു തീരുമാനം എടുക്കാൻ മുന്നേ എന്റെ നമ്പർ വിളിക്കപ്പെട്ടു.. അത്ര നേരം തോന്നാത്ത ഭയം പെട്ടെന്നെന്നെ ഗ്രസിച്ചു.മൈക്കിനു മുന്നിലേക്ക്‌ ചെന്നപ്പോൾ മുന്നിലായി കണ്ണെത്താ ദൂരത്തോളം കാണികൾ ..മാാർക്കിടാനിരുന്ന അദ്ധ്യാപകവൃന്ദം പാടാൻ കൈ കാണിച്ചു'.
'ഹജ്ജിന്റെ രാവിൽ ഞാൻ കഅബം കിനാവ്‌ കണ്ടു 'ഞാൻ പാടാൻ ആരംഭിച്ചു വലിയ സ്പീകറുകളിലൂടെ മാറ്റൊലിയായി എന്റെ ശബ്ദം! എനിക്ക് തലകറങ്ങുന്നത് പോലെ തോന്നി... എന്റെ സ്വരം ചിന്നി ചിതറി ഒരു നേർത്തരോദനമായി തീരാൻ അധികനേരം എടുത്തില്ല.കൂക്കുവിളികളുടെയും ,അട്ടഹാസങ്ങളുടെയും ചിത്രങ്ങൾ എനിക്ക് മുന്നില് അവ്യക്തമായി വന്നു....

എങ്ങിനെയോ സ്റ്റേജിൽ നിന്ന് പുറത്തുകടന്നു... തലയുയർത്താതെ സദസ്സിലെത്തി. എന്റെ തണുത്ത കൈകളിൽ ഒരു മൃദുസ്പർശം...  സുമയ്യ ! അവൾ എന്നെ  മുറുകെ പിടിച്ചിരിക്കുന്നു.
മറ്റാരുടെയും നോട്ടത്തെ നേരിടാനാവാതെ ഇരിക്കുമ്പോൾ മൈക്കിലൂടെ ആബിദിന്റെ ഇമ്പമാര്ന്ന പാട്ട് ഒഴുകിയെത്തി.'റസൂലേ നിൻ കനിവാലെ .. റസൂലേ നിൻ വരവാലേ ...' അത്തവണയും ആണ്‍കുട്ടികളുടെ കൂട്ടത്തിൽ അവനായിരുന്നു ഒന്നാം സ്ഥാനം.
സ്വാഭാവികമായും പിന്നീടുള്ള ദിവസങ്ങളിൽ  കുറെ പരിഹാസശരങ്ങൾ  ഏല്ക്കേണ്ടി വന്നു.
കൂട്ടുകാരികളും, അധ്യാപകർ തന്നെയും കളിയാക്കുന്ന കാര്യത്തിൽ പിറകോട്ടല്ലായിരുന്നു .

പുളിമരത്തിന്റെ ഇലകൾ കൊഴിയുകയും അതുണ്ടാക്കിയ വിടവുകളില്ലൂടെ താഴേക്ക്‌ സൂര്യരശ്മികൾ കൂടുതൽ  സ്വാതന്ത്രത്തോടെ  വിഹരിക്കുകയും ചെയ്തു . ശിശിരം വഴിമാറി;വീണ്ടും വസന്തം... ഇലകൾ തളിര്ക്കുകയും പൂക്കൾ വിരിയുകയും പൂമ്പാറ്റകൾ ഒറ്റയായും തെറ്റയായും,തേൻ നുകരാൻ പോകുന്നതും നോക്കി ഇരിക്കെ  വേനലവധിയും കഴിഞ്ഞു ; പുതിയ കൊല്ലം പുതിയ മാറ്റ ങ്ങൾ സമ്മാനിച്ചു പിറന്നു. വല്യ പെണ്‍കുട്ടിയായ  കാര്യം പറഞ്ഞപ്പോൾ പുളിമരത്തിനു  നാണം..അവൾ ചിരിച്ചു കുറെ ഉണങ്ങിയ പുളിയിലകൾ  പൊടിയിലക്കാറ്റായി  താഴേക്ക്‌ വീശി വിതറി .

ആ  വർഷത്തെ യുവജനോത്സവം!  ആ ഭാഗത്തേക്ക്  നോക്കാനേ തോന്നിയില്ല  ഉൾഭയം അത്രയ്ക്കുണ്ടായിരുന്നു.
എന്നാൽ അതിനടുത്തവർഷം ചെറുകഥരചനയ്ക്കും,കാർട്ടൂണിനും,ഡ്രോയിങ്ങിനും പങ്കെടുക്കാൻ ധൈര്യപ്പെട്ടു.
ഞാൻ പാടി വിറച്ച മൈക്കിലൂടെ കഥാരചന ഫസ്റ്റ് പ്രൈസ് എന്ന് പറഞ്ഞു പിറകെ എന്റെ പേരു വിളിച്ച നിമിഷം എന്റെ കാതുകളെ എനിക്ക് തന്നെ വിശ്വസിക്കാനായില്ല.
ഭ്രാന്തമായി വായിക്കുമെന്നല്ലാതെ  കവിതകളോ കഥകളോ എഴുതാറൊന്നും  ഉണ്ടായിരുന്നില്ല ഒരു ഇഷ്ട്ടത്തിന്  പങ്കെടുത്തു; മത്സരം എങ്ങനെയെന്നൊക്കെ അറിയാലോ എന്നോർത്ത്.'കാത്തിരുപ്പ്' എന്നായിരുന്നു വിഷയം.. അതിനോട് അനുബന്ധപ്പെട്ട കഥ എഴുതാൻ ആയിരുന്നു നിര്ദ്ദേശം. ഷാഹിദ എന്ന പെണ്‍കുട്ടിയെ പഠിപ്പിച്ചു ഡോക്റ്റർ  ആക്കാൻ കഷ്ട്ടപ്പെടുന്ന  ബാപ്പ അവളുടെ പഠനം പൂര്ത്തിയായതിന്റെ അന്ന് അപകടത്തിൽ  മരണപ്പെടുന്നതും മൃതദേഹത്തിനായുള്ള ഷാഹിദയുടെ കാത്തിരിപ്പുമായിരുന്നു ഞാനെഴുതിയ കഥയുടെ പ്രമേയം. അമ്പരപ്പിന് ആക്കം കൂട്ടാനെന്നപോലെ ഡ്രോയിങ്ങിനും,കാർട്ടൂണിനും കൂടി യഥാക്രമം രണ്ടും,മൂന്നും സ്ഥാനം !! അങ്ങനെ ജീവിതത്തിൽ ആദ്യമായി  വീട്ടിലെ സ്വീകരണ മുറിയിലെ ഷെൽഫിൽ എന്റെ കന്നി പുരസ്കാരങ്ങൾ ചിരി തൂകി നിന്നു.



13 comments:

എന്‍.പി മുനീര്‍ said...

നല്ല ഓർമ്മകൾ .സ്കൂൾ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന എഴുത്ത് .

ajith said...

അദ്ധേഹമെന്ന ഇദ്ധേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചു. കൊള്ളാം കേട്ടോ

Cv Thankappan said...

മധുരപുളി തന്നെ സമ്മാനമായി കിട്ടിയല്ലോ!
സന്തോഷം!!
ആശംസകള്‍

Jazmikkutty said...

@ N Pമുനീർ വരവിനും , ആദ്യ വായനയ്ക്കും നന്ദി.
@ Ajith ഇദ്ദേഹത്തിനും ഒത്തിരി നന്ദി :)
@ C v Thankappan അതെ മധുരപുളി... സന്തോഷം വായിച്ചതിൽ... നന്ദി.

മൻസൂർ അബ്ദു ചെറുവാടി said...

നിങ്ങളെയൊക്കെ ബ്ലോഗിൽ വീണ്ടും കാണുമ്പോൾ സന്തോഷമുണ്ട് . ബ്ലോഗില സജീവമായിരുന്ന കാലത്ത് നല്ല പിന്തുണ നൽകിയവരിൽ ഒരാളാണ് ജാസ്മികുട്ടിയും .

ഓർമ്മകളുടെ ഈ തിരുശേഷിപ്പ് നന്നായി . എന്നാലും അറിയാവുന്ന ജോലിക്ക് പോയാൽ പോരായിരുന്നോ എന്ന് ചോദിക്കുന്നില്ല . കാരണം അത്തരം ഓർമ്മകളാണല്ലോ പിന്നെ കൂടുതൽ മധുരമുള്ളതായി മാറുക . എഴുത്ത് തുടരുക . സ്നേഹാശംസകൾ

Jazmikkutty said...



@ചെറുവാടീ ആ നല്ല കാലത്തിന്റെ ഓർമ്മ പുതുക്കലിന് ഒത്തിരി നന്ദി.

ചെറുത്* said...

അപ്പൊ കഥാകാരി മാത്രമല്ല, വരക്കാരി കൂടിയാ അല്യോ!? ന്നാ പിന്നെ കഥേടെ കൂടെ മ്മടെ റാംജി ചെയ്യണ പോലെ ന്തേലുമൊക്കെ വരച്ച് വച്ചൂടെ കുഞ്ഞ്യേതായിട്ട് ;)

Sudheer Das said...

എഴുത്തും വരയുമൊക്കെ തുടരട്ടെ... ഒരു രസമല്ലേ...

Muralee Mukundan , ബിലാത്തിപട്ടണം said...

കിനാവിൽ ഉദിച്ചുയർന്ന ഓർമ്മയുടെ ഓളങ്ങൾ...

Geetha said...

സ്കൂൾ കാലങ്ങളിലെ ഓർമ്മകൾ മനോഹരമായി എഴുതിയിരിക്കുന്നു. ആശംസകൾ

ഐക്കരപ്പടിയന്‍ said...

ഇപ്പോഴാണ് നാവിൽ വെള്ളമൂറുന്ന പുളിക്കഥ ഈ ബ്ലോഗ്‌ മുറ്റത്ത് വീണു കിടക്കുന്നത് കണ്ടത്.
മനോഹരമായി എഴുതി. ആ പഴയ കാലം നന്നായി പറഞ്ഞു.
പിന്നെ, ആ തോറ്റുപോയ പാട്ട് ഞമ്മക്ക് ഒന്നൂടെ പാടണം ട്ടോ... <3

Manu Manavan Mayyanad said...

മനോഹരമീ പുളിക്കഥ

സുധി അറയ്ക്കൽ said...

എത്ര പറഞ്ഞാലും,വായിച്ചാലും തീരില്ലാത്ത സ്കൂൾജീവിതകാലം...